സേവ്യർ പുൽപ്പാട്ട് അരനൂറ്റാണ്ട് നടന്ന വഴികളിലൂടെ
സേവ്യർ പുൽപ്പാട്ട്
അരനൂറ്റാണ്ട് നടന്ന
വഴികളിലൂടെ ...
ലേഖകൻ
ബാബു പള്ളാശ്ശേരി
അമ്പലപ്പറമ്പുകളിലും സമ്മേളനവേദികളിലും മറ്റും പാതിരാത്രിയിലും വെളുപ്പാന്‍കാലത്തും നാടകം കാണാന്‍ പതിനായിരങ്ങള്‍ കാത്തിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. പുതിയ തലമുറയ്ക്ക് അത് അവിശ്വസനീയമായി തോന്നാം. എന്നാല്‍, എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളുടെ മധ്യംവരെയും ഈ എണ്ണമറ്റ പ്രേക്ഷകക്കൂട്ടത്തിന്റെ മുമ്പില്‍ നാടകം കളിച്ചിട്ടുള്ള കലാകാരനാണ് സേവ്യര്‍ പുല്‍പ്പാട്ട്. രചയിതാവിന്റെയും സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും കുപ്പായത്തിനുപുറമെ അഭിനേതാവിന്റെയുംകൂടി കുപ്പായം ധരിച്ച്, നാടകത്തോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുകയായിരുന്നു ഏതാണ്ട് 50 വര്‍ഷക്കാലം അദ്ദേഹം. ആ അനുഭവപാഠങ്ങള്‍ ചിലത് ഓര്‍ത്തെടുക്കുന്നു.
ഇപ്പോള്‍ ആയിരം പേര്‍ നാടകം കാണാന്‍ എത്തിയാല്‍ പുതിയ തലമുറയിലെ നാടകക്കാര്‍ പറയും, 'ഭയങ്കരജനം'ആയിരുന്നെന്ന്. അവര്‍ പറയുന്നതും ശരിതന്നെ. മുഹമ്മയിലെ ആര്യക്കര ക്ഷേത്രമൈതാനത്തും ചേര്‍ത്തല പുത്തനമ്പലത്തിലെ മൈതാനത്തും എറണാകുളം പച്ചാളം അയ്യപ്പന്‍കാവ് ക്ഷേത്രമൈതാനത്തും വയലാറിലെ രക്തസാക്ഷിനഗറിലും നിരവധി പള്ളിപ്പറമ്പുകളിലുമൊക്കെ പണ്ട് നാടകം കാണാന്‍ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടത്തെ അവര്‍ കണ്ടിട്ടില്ലല്ലോ! നാടകം കഴിയുമ്പോള്‍ ഏറ്റവും പിന്നിലുണ്ടായിരുന്ന പ്രേക്ഷകരില്‍ ഒരു വിഭാഗം അഭിനേതാക്കളെ വന്നു കണ്ടിട്ട് ഞങ്ങള്‍ നാടകം കേള്‍ക്കുകയായിരുന്നു, നിങ്ങളുടെ മുഖം നേരില്‍ കാണാന്‍ വന്നതാണ് എന്നു പറഞ്ഞ് അഭിനന്ദിക്കുന്നത് അവര്‍ കേട്ടിട്ടില്ലല്ലോ!
തൃപ്പൂണിത്തുറയിലെ വലിയ മതില്‍ക്കെട്ടിനകത്തെ ക്ഷേത്രമൈതാനത്ത് 9.30-ന് തുടങ്ങേണ്ട നാടകം കാണാന്‍ 9 മണിക്കുമുമ്പേ പ്രേക്ഷകര്‍ തിങ്ങിനിറഞ്ഞപ്പോള്‍ 9 മണിക്ക് നാടകം തുടങ്ങുവാന്‍ നിര്‍ബന്ധം പിടിച്ച ഉത്സവകമ്മിറ്റിക്കാരെ അവര്‍ പരിചയപ്പെട്ടിട്ടില്ലല്ലോ! ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ഇരിപ്പിടമുള്ള എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍, ഒരേ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിക്കുവേണ്ടി രണ്ടുദിവസം തുടര്‍ച്ചയായി ഒരേ നാടകം കളിക്കുമായിരുന്ന അനുഭവം അവര്‍ക്ക് ഉണ്ടായിട്ടില്ലല്ലോ! എങ്കിലും അവര്‍ മനസ്സിലാക്കുക, അങ്ങനെയും ഒരു നാടകക്കാലം കേരളത്തിനുണ്ടായിരുന്നു.
ഒരു നാടകപാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ പിറന്ന സേവ്യര്‍ പുല്‍പ്പാട്ട് എങ്ങനെ നാടകക്കാരനായി എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയുവാനാവില്ല. കുട്ടിക്കാലം മുതല്‍ ആലുവ മുനിസിപ്പല്‍ ലൈബ്രറിയിലെ ഒരു നിത്യസന്ദര്‍ശകനായിരുന്നു. നാടകഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ വായന. ആലുവാ ടാസില്‍ അക്കാലത്ത് നിരന്തരമായി അവതരിപ്പിച്ചുകൊണ്ടിരുന്ന പ്രൊഫഷണല്‍ നാടകങ്ങളുടെ കാഴ്ച. സാമൂഹ്യ അനീതികള്‍ കാണുമ്പോള്‍ ശക്തിമായി പ്രതികരിക്കണമെന്നുള്ള മോഹം. ഇതൊക്കെ ചേര്‍ന്നപ്പോള്‍ നാടകം എഴുതണമെന്ന് തോന്നിക്കാണും. അനീതികള്‍ക്കെതിരെ പ്രതികരണത്തിന് കണ്ടെത്തിയ ഒരു മാര്‍ഗ്ഗമായിരിക്കും നാടകരചന. സംവിധാനവും അഭിനയവും അവതരണവും അതിന്റെ പിന്നാലെ വന്ന വഴികളാണ്. ആദ്യമായി എഴുതിയ 'വേദനിക്കുന്ന ആത്മാക്കള്‍' കുടുംബപശ്ചാത്തലത്തില്‍ എഴുതിയ നാടകമാണെങ്കില്‍, അഴിമതിക്കാരനായ ജഡ്ജിയെ മുഖ്യകഥാപാത്രമാക്കി എഴുതിയ നാടകമാണ് 'മുഖങ്ങള്‍.' പവിത്രമെന്നും പരമോന്നതമെന്നും അതേവരെ കരുതിയിരുന്ന നീതിന്യായക്കോടതിയെ പ്രതിനിധീകരിക്കുന്ന ജഡ്ജി കൈക്കൂലി വാങ്ങിക്കുന്നത് നേരില്‍ അനുഭവിക്കേണ്ടിവന്നപ്പോള്‍, അയാളെ പ്രതിക്കൂട്ടിലാക്കുന്ന നാടകം എങ്ങനെ എഴുതാതിരിക്കും? പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ നാടകമാണ് 'മുഖങ്ങള്‍.' കേരളത്തിന്റെ മുക്കിലും മൂലയിലും, കേരളത്തിന് പുറത്തും ആ നാടകം അമച്വര്‍ നാടകപ്രേമികള്‍ അവതരിപ്പിച്ചു.
പതിനഞ്ചാമത്തെ വയസ്സിലെഴുതിയ 'വേദനിക്കുന്ന ആത്മാക്കള്‍' എന്ന നാടകം ('തനിനിറം' ഓണം വിശേഷാല്‍പ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്) ആവേശവും ആഹ്ലാദവും അദ്ദേഹത്തിന് നല്‍കി. ആരുടെയും ശുപാര്‍ശയില്ലാതെ, പത്രാധിപരുമായി ഒരു നേരിയ പരിചയം പോലുമില്ലാത്ത അവസ്ഥയില്‍ ആ പ്രസിദ്ധീകരണം നല്‍കുന്ന സന്തോഷം ചെറുതല്ലെന്ന് പറയേണ്ടതില്ലല്ലോ!
ഏതാണ്ട് അക്കാലത്തുതന്നെയാണ് 'രോഗികളാണ് എന്റെ ദൈവം, ഓപ്പറേഷന്‍ തീയറ്ററാണ് എന്റെ ദേവാലയം' എന്ന പേരില്‍ സേവ്യര്‍ പുല്‍പ്പാട്ടിന്റെ പേര് വെച്ച് 'കേരളഭൂഷണം' ദിനപത്രത്തില്‍ ഒരു ലേഖനം അച്ചടിച്ചുവന്നത്. ലോകപ്രശസ്ത നേത്രരോഗവിദഗ്ധനായ ഡോ.മോഡിയെക്കുറിച്ച് എഴുതിയ ലേഖനമായിരുന്നു അത്. തുടര്‍ന്ന് ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ചെറുകഥകളും ഗാനങ്ങളും പ്രസിദ്ധീകരിച്ചു. എങ്കിലും, തന്റെ വഴി നാടകംതന്നെ ആയിരുന്നുവെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു.
എഴുപതുകള്‍ ഏകാങ്കനാടകമത്സരങ്ങള്‍ നാടുനീളെ നടന്നുവരുന്ന കാലമായിരുന്നു. അക്കാലത്താണ് പെരുമ്പാവൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച ഏകാങ്കനാടകമത്സരത്തില്‍ സേവ്യര്‍ പുല്‍പ്പാട്ടിന്റെ നേതൃത്വത്തില്‍ 'വിഷജന്തുക്കള്‍' എന്ന നാടകം അവതരിപ്പിക്കുന്നത്. കൊടുങ്ങല്ലൂര്‍ രാമവര്‍മ്മയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആ നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും നാടകം സംവിധാനം ചെയ്തതും അദ്ദേഹംതന്നെ. അതായിരുന്നു നാടകാഭിനയത്തിന്റെയും സംവിധാനത്തിന്റെയും തുടക്കം. നാടകരംഗത്ത് കുറെക്കൂടി സജീവമാകുന്നത് അദ്ദേഹം രചിച്ച് സംവിധാനം ചെയ്തവതരിപ്പിച്ച ആയുധപ്പുര എന്ന ഏകാങ്കനാടകത്തോടെയാണ്.
നാല് കഥാപാത്രങ്ങള്‍ ഉള്ള താപസ്വേദം എന്ന ഏകാങ്കനാടകം സേവ്യര്‍ പുല്‍പ്പാട്ടിന്റെ നാടകരചനയിലെ ഒരു വഴിത്തിരിവായിരുന്നു. മത്സരിച്ച എല്ലാ വേദികളില്‍നിന്നും സമ്മാനങ്ങള്‍ വാരിക്കൂട്ടി. രചന, സംവിധാനം, അവതരണം, അഭിനയം എന്നീ നാലു വിഭാഗങ്ങളിലും മിക്കവാറും സ്ഥലങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിച്ചു. ഒരു വിഭാഗത്തിനെങ്കിലും സമ്മാനം ലഭിക്കാത്ത ഒരു വേദിയുമുണ്ടായിരുന്നില്ല. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. എന്‍.എഫ്.വര്‍ഗീസും ജെ.പള്ളാശ്ശേരിയും നാരായണന്‍കുട്ടിയും പുല്‍പ്പാട്ടുമായിരുന്നു ഇതിലെ അഭിനേതാക്കള്‍.
താപസ്വേദം എന്ന ഏകാങ്കനാടകം വിപുലീകരിച്ചതാണ് ഏറെ പ്രശസ്തമായ യൗവനങ്ങളുടെ നൊമ്പരം. 1983-ലാണ് യൗവനങ്ങളുടെ നൊമ്പരം എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നാടകകൃത്തിനുള്ള അവാര്‍ഡും സംവിധായകനുള്ള പ്രത്യേക അവാര്‍ഡും അവതരണത്തിനുള്ള രണ്ടാമത്തെ അവാര്‍ഡും ലഭിച്ചു. എസ്.എല്‍.പുരം സദാനന്ദന്റെ പ്രശസ്തമായ 'കാട്ടുകുതിര'യാണ് ഒപ്പം മത്സരിക്കുവാനുണ്ടായിരുന്നത്. അവതരണത്തിനുള്ള ഒന്നാംസ്ഥാനം 'കാട്ടുകുതിര' നേടി.
ജഡ്ജിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ പ്രൊഫ.ഗുപ്തന്‍നായര്‍ എഴുതി: 'ഏറ്റവും മികച്ച നാടകകൃത്തായ സേവ്യര്‍ പുല്‍പ്പാട്ടിന്റെ യൗവനങ്ങളുടെ നൊമ്പരം എന്ന നാടകമാണ് ഏറ്റവും റിയലിസ്റ്റിക്കായ നാടകം. തൊഴിലില്ലായ്മയുടെ പ്രശ്‌നത്തെ ഒരു ഹോട്ടല്‍ മുറിയിലെ കുറേ വിചിത്രസംഭവങ്ങളിലൂടെ ചിത്രീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. നര്‍മ്മരസം ഉടനീളം ആ നാടകത്തെ അനുഗ്രഹിച്ചു. ഫലിതത്തിന്റെ പരകോടിയില്‍ കണ്ണീരുണ്ടാക്കുവാന്‍ കഴിയുമെന്നുകൂടി ആ നാടകം തെളിയിച്ചു.'
കായങ്കുളത്തുവെച്ച് നാടകം കണ്ട തോപ്പില്‍ ഭാസി വ്യാസശബ്ദം എന്ന വാരികയില്‍ രേഖപ്പെടുത്തി: 'ഏറെക്കാലങ്ങള്‍ക്കുശേഷം ഞാനൊരു നല്ല നാടകം കണ്ടു-യൗവനങ്ങളുടെ നൊമ്പരം. തൊഴിലില്ലായ്മയെ ശക്തമായ ആയുധമാക്കി സമൂഹത്തിന്റെ മനസ്സില്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്ന നാടകം. അതിന്റെ നാടകകൃത്തായ സേവ്യര്‍ പുല്‍പ്പാട്ടിനെ കലവറയില്ലാതെ ഞാന്‍ അനുമോദിക്കുന്നു.'
കോട്ടയത്ത് കേരളദ്ധ്വനി പത്രം സേവ്യര്‍ പുല്‍പ്പാട്ടിന് നല്‍കിയ സ്വീകരണം ഉദ്ഘാടനംചെയ്തു കൊണ്ട് എന്‍.എന്‍.പിള്ള പറഞ്ഞു: 'ഈ പ്രായത്തില്‍ മികച്ച നാടകകൃത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഈ ചെറുപ്പക്കാരനെ ഞാന്‍ ഇത്തിരി അസൂയയോടെ അഭിനന്ദിക്കുന്നു.' മുഹമ്മയില്‍ വന്ന് നാടകം കണ്ട എസ്.എല്‍.പുരം സദാനന്ദനും എറണാകുളത്തുവെച്ച് നാടകം കണ്ട തിലകനും അഭിനന്ദനങ്ങള്‍ കോരിച്ചൊരിഞ്ഞു. ലഭിച്ച അവാര്‍ഡുകളേക്കാള്‍ മഹത്തരമാണ് നാടകരംഗത്തെ ഈ കുലപതികളുടെ അഭിപ്രായമെന്ന് സേവ്യര്‍ പുല്‍പ്പാട്ട് കരുതുന്നു.
ആ നാടകം എഴുനൂറില്‍പ്പരം വേദികളില്‍ വിവിധ വര്‍ഷങ്ങളിലായി അവതരിപ്പിച്ചു. ആ നാടകത്തിന്റെ ഒരു സവിശേഷത, രണ്ടു കഥാപാത്രങ്ങള്‍ രംഗവേദിയില്‍നിന്ന് പോകാതെ നാടകാവസാനംവരെ, ഏതാണ്ട് രണ്ടര മണിക്കൂര്‍ രംഗത്ത് ഉണ്ട് എന്നതാണ്. അത്തരമൊരു നാടകം മലയാളത്തില്‍ അതിനുമുമ്പോ അതിനുശേഷമോ ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല. ഇന്ത്യന്‍ നാടകവേദിയില്‍ ഉണ്ടോ എന്നും എനിക്കറിയില്ല. നാടകപണ്ഡിതന്മാരുടെ ശ്രദ്ധയില്‍ അത് പെട്ടിട്ടുണ്ടോ എന്നും അറിയില്ല. ആ രണ്ട് കഥാപാത്രങ്ങളെ ആദ്യകാലത്ത് അവതരിപ്പിച്ചത് എന്‍.എഫ്.വര്‍ഗീസും ജെ.പള്ളാശ്ശേരിയുമാണ്. അസാമാന്യമായ അഭിനയപാടവം അവര്‍ കാഴ്ചവെച്ചു. പിന്നീട് അബ്ദുള്‍ കലാമും അമ്മിണിക്കുട്ടനും ഈ ലേഖകനും അഭിനയിച്ചു.
ആന്ധ്ര യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗം വിദ്യാര്‍ത്ഥികള്‍ ആ നാടകം തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി അവതരിപ്പിച്ചതായി അറിഞ്ഞു. മുന്‍കൂട്ടി അറിയിച്ചില്ലെങ്കിലും പിന്നീട് അറിഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയെന്ന് പുല്‍പ്പാട്ട് പറഞ്ഞു.
വൈപ്പിന്‍മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിനെ അതിനിശിതമായി വിമര്‍ശിക്കുന്ന ഘോഷയാത്ര നാടകം പോലീസ് അസോസിയേഷന്റെ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചത് ഏറെ അഭിമാനത്തോടെ അദ്ദേഹം ഓര്‍ക്കുന്നു. നാടകത്തിനുശേഷം അസോസിയേഷന്റെ അന്നത്തെ സംസ്ഥാനനേതാക്കള്‍ പറഞ്ഞു: 'നിങ്ങളുടെ വിമര്‍ശനം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഞങ്ങളുടെ പുതിയ തലമുറ ഈ നാടകം കാണണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.' അതും ഒരു അംഗീകാരംതന്നെ.
മൈത്രികലാകേന്ദ്രത്തിന് പുറമെ കോട്ടയം ദേശാഭിമാനി തീയറ്റേഴ്‌സിനുവേണ്ടി രണ്ട് നാടകങ്ങള്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. അച്ചന്‍കുഞ്ഞ്, എം.എസ്.വാര്യര്‍, മേരി തോമസ് തുടങ്ങിയ പ്രശസ്ത അഭിനേതാക്കളാണ് ആ നാടകങ്ങളില്‍ അഭിനയിച്ചത്.
സേവ്യര്‍ പുല്‍പ്പാട്ടിന്റെ വിഗ്രഹം എന്ന നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ചന്‍കുഞ്ഞിന് ലോറി സിനിമയില്‍ അഭിനയിക്കുവാന്‍ അവസരം ലഭിക്കുന്നത്. വൈക്കം മാളവിക ഉള്‍പ്പെടെ മറ്റ് കുറേ സമിതികള്‍ക്കുവേണ്ടിയും നാടകരചനയും സംവിധാനവും നിര്‍വഹിച്ചു.
1967-ലാണ് ആലുവയില്‍ തന്റെ നേതൃത്വത്തില്‍ മൈത്രി ആര്‍ട്‌സ് സെന്റര്‍ എന്ന അമച്വര്‍ കലാസമിതി രൂപംകൊള്ളുന്നത്. നാടകമത്സരങ്ങള്‍ക്ക് പോകുക എന്നതായിരുന്നു പ്രധാനലക്ഷ്യം. കൊടുങ്ങല്ലൂര്‍ രാമവര്‍മ്മ രചിച്ച വിഷജന്തുക്കള്‍ അവതരിപ്പിച്ചതിനുശേഷം ആര്‍ട്ടിസ്റ്റ് കുഞ്ഞപ്പന്റെ പരാജിതര്‍, പുല്‍പ്പാട്ടിന്റെ ജീവദാഹം എന്നീ നാടകങ്ങള്‍ വിവിധ വേദികളില്‍ അവതരിപ്പിച്ചു. കുഞ്ഞപ്പന്‍, ബേബി പള്ളിപ്പാനത്ത്, ടി.എ.ഡൊമിനിക് തുടങ്ങിയവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. തുടര്‍ന്ന് പല കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ച സമിതി 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് പുനര്‍ജനിച്ചു. സേവ്യര്‍ പുല്‍പ്പാട്ട് രചനയും സംവിധാനവും നിര്‍വഹിച്ച ആയുധപ്പുര എന്ന ഏകാങ്കനാടകം അവതരിപ്പിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെ തുടക്കം. എന്‍.എഫ്.വര്‍ഗീസും ജെ.പള്ളാശ്ശേരിയും നാരായണന്‍കുട്ടിയും ആയിരുന്നു സഹപ്രവര്‍ത്തകര്‍. തുടര്‍ന്ന് പുല്‍പ്പാട്ടിന്റെ താപസ്വേദം എന്ന നാടകം അവതരിപ്പിച്ചു. മത്സരിച്ച എല്ലാ വേദികളിലും രചന, സംവിധാനം, അവതരണം, അഭിനയം എന്നിവക്കെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി. എണ്‍പതില്‍പ്പരം വേദികളില്‍ താപസ്വേദം അവതരിപ്പിക്കുകയുണ്ടായി.
1975-ലെ കേരള സംഗീത നാടക അക്കാദമിയുടെ നാടകമത്സരത്തില്‍ അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച, വയര്‍ റോപ്‌സ് ക്ലബ്ബ് അവതരിപ്പിച്ച അമര്‍ഷം എന്ന നാടകം അവാര്‍ഡ് കരസ്ഥമാക്കി. 1976-ല്‍ മുഖങ്ങള്‍ എന്ന നാടകം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
താപസ്വേദം, ആയുധപ്പുര എന്നീ നാടകങ്ങള്‍ വിജയകരമായി അവതരിപ്പിച്ചതിലൂടെ ലഭിച്ച ആവേശവും അമര്‍ഷത്തിന് അക്കാദമി അവാര്‍ഡ് നേടാനായതും മുഖങ്ങള്‍ എന്ന നാടകപുസ്തകത്തിന് കേരളത്തിലെ അമച്വര്‍ കലാസമിതികള്‍ നല്‍കിയ ആവേശകരമായ സ്വീകരണവും ഒരു പ്രൊഫഷണല്‍ നാടകസമിതി തുടങ്ങാന്‍ ആത്മവിശ്വാസം നല്‍കി. എന്‍.എഫ്.വര്‍ഗ്ഗീസ്, ജെ.പള്ളാശ്ശേരി, കെ.വി.ചിക്കു, ബേബി പള്ളിപാനത്ത്, നാരായണന്‍കുട്ടി തുടങ്ങിയ സുഹൃത്തുക്കളുടെ പ്രേരണയും സഹകരണവും ആത്മവിശ്വാസത്തിന് ശക്തി കൂട്ടി. അങ്ങനെയാണ് മൈത്രി ആര്‍ട്‌സ് സെന്റര്‍ മലയാളീകരിച്ച് മൈത്രികലാകേന്ദ്രം എന്ന പ്രൊഫഷണല്‍ നാടകസമിതിയായി മാറിയത്. ആദ്യനാടകം അമര്‍ഷം ആയിരുന്നു. 1977 ആഗസ്റ്റ് 15-ന് അങ്കമാലി ഫാസില്‍ ആയിരുന്നു നാടകത്തിന്റെ ഉദ്ഘാടനം. പ്രശസ്ത നാടകകൃത്ത് കെ.എസ്.നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍.എഫ്.വര്‍ഗീസ്, ജെ.പള്ളാശ്ശേരി, നാരായണന്‍കുട്ടി, പങ്കന്‍ തൃക്കാക്കര, ജി.ആര്‍.സി.നായര്‍, ബി.കുട്ടികൃഷ്ണന്‍, അബ്ദുള്‍കലാം, മാത്യൂസ്, വിജു ജോര്‍ജ്, ബാബു പള്ളാശ്ശേരി, സേവ് ജോസ്, ജയറാണി, പ്രസ്തീന, ആനീസ് എന്നിവരായിരുന്നു ആ നാടകത്തിലെ അഭിനേതാക്കള്‍. അവരില്‍ ജയറാണി, ആനീസ് എന്നിവര്‍ ഒഴികെ ബാക്കി എല്ലാവരും ആലുവാസ്വദേശികളായിരുന്നു. സംഗീതവിഭാഗം കൈകാര്യം ചെയ്തതും ആലുവാക്കാര്‍തന്നെ. ജയറാം സംഗീതസംവിധാനം നിര്‍വഹിച്ചപ്പോള്‍ ജയറാമിനോടൊപ്പം ഐസക്, ദാസന്‍, ജോബി, ജോണി എന്നിവര്‍ ഓര്‍ക്കെസ്ട്രാവിഭാഗം കൈകാര്യംചെയ്തു. ജോസ് ഗായകനായി എത്തി. ജോയ് കളപ്പുര, അസീസ്, അയ്യപ്പന്‍ എന്നിവരായിരുന്നു വെളിച്ചക്രമീകരണവും ശബ്ദക്രമീകരണവും നടത്തിയത്. സേവ് ജോസ്, ജോസ് എന്നിവര്‍ രംഗക്രമീകരണവും നടത്തി.
നാല്‍പ്പത്തിരണ്ട് വേദികളില്‍ ആ വര്‍ഷം അമര്‍ഷം അവതരിപ്പിച്ചു. പിന്നീട് ഓരോ വര്‍ഷവും ഓരോ പുതിയ നാടകം വീതം മൈത്രി അവതരിപ്പിച്ചു. പിന്നിട്ട് മുപ്പതുവര്‍ഷത്തിനിടയില്‍ 29 നാടകങ്ങള്‍ ആറായിരത്തില്‍പ്പരം വേദികളില്‍ അവതരിപ്പിച്ചു. 29 നാടകങ്ങളുടെയും രചനയും സംവിധാനവും അദ്ദേഹംതന്നെ നിര്‍വഹിച്ചു. കേരളത്തിലെ പ്രശസ്തരും അപ്രശസ്തരുമായ നൂറില്‍പ്പരം അഭിനേതാക്കള്‍ മൈത്രിയുമായി സഹകരിച്ചു. നിരവധി ഗായികാഗായകന്‍മാരും അണിയറശില്‍പികളും മൈത്രിയില്‍ തുടക്കംകുറിച്ചു.
1983-ല്‍ മൈത്രിയുടെ യൗവനങ്ങളുടെ നൊമ്പരം നാടകത്തിന് മികച്ച നാടകരചന, സംവിധാനം, അവതരണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 98-ലും 99-ലും കേരളാ കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ അവാര്‍ഡ് സേവ്യര്‍ പുല്‍പ്പാട്ട് രചനയും സംവിധാനവും നിര്‍വഹിച്ച മൈത്രിയുടെ ധര്‍മ്മയാത്ര, വീണ്ടും സൂര്യോദയം എന്നീ നാടകങ്ങള്‍ക്ക് ലഭിച്ചു.
നാടകരംഗത്തെ സ്തുത്യര്‍ഹവും മൗലികവുമായ സംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ 2005-ലെ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. അബുദാബി ശക്തി അവാര്‍ഡ്, തിരുവനന്തപുരം വായനശാല കേശവപിള്ള അവാര്‍ഡ്, കോട്ടയം കവനാലയം അവാര്‍ഡ്, കൂത്താട്ടുകുളം പുതുമ ആര്‍ട്‌സ് അവാര്‍ഡ് തുടങ്ങിയ വലുതും ചെറുതുമായ നിരവധി അവാര്‍ഡുകള്‍ വിവിധ വര്‍ഷങ്ങളില്‍ കരസ്ഥമാക്കി.
ആറായിരത്തില്‍പ്പരം വേദികളില്‍ അഭിനയിക്കാനും 17 നാടകഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. നാടകരചന, സംവിധാനം, അഭിനയം, നിര്‍മ്മാണം എന്നീ നാല് ഘടകങ്ങളും നിര്‍വഹിച്ച് പ്രൊഫഷനല്‍ നാടകരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട, കേരളത്തില്‍ നിലവിലുള്ള ഏകകലാകാരന്‍ സേവ്യര്‍ പുല്‍പ്പാട്ട് ആണെന്നാണ് എന്റെ വിശ്വാസം. അന്തരിച്ച പ്രശസ്ത നാടകകാരന്‍ എന്‍.എന്‍.പിള്ളയാണ് ഇക്കാര്യത്തില്‍ മുന്‍ഗാമി.
എന്‍.എഫ്.വര്‍ഗീസ്, ജെ.പള്ളാശ്ശേരി, യവനിക ഗോപാലകൃഷ്ണന്‍, ബാബു പള്ളാശ്ശേരി, മാത്യൂസ്, അമ്മിണിക്കുട്ടന്‍, പി.ജെ.ചാക്കോ, വൈക്കം പ്രദീപ് (പ്രദീപ് മാളവിക), പി.ആര്‍.തമ്പി, അബ്ബാസ്, പറവൂര്‍ രാമചന്ദ്രന്‍, സിബി വല്ലൂരാന്‍, ലൈല അമ്മിണിക്കുട്ടന്‍, സൂസി ബാബു, എം.വി.ഷേര്‍ലി, മോളി ജോയ്, വിന്‍സന്റ് എന്നിവര്‍ക്കൊപ്പം അദ്ദേഹവും പ്രൊഫഷണല്‍ നാടകാഭിനയത്തിന് ഹരിശ്രീകുറിച്ചത് മൈത്രിയിലൂടെയാണ്.
നാലുവര്‍ഷം'മൈത്രി'യിലെ അഭിനേതാവായിരുന്ന എന്‍.എഫ്.വര്‍ഗീസ് മലയാളസിനിമാവേദിയില്‍ അതീവശ്രദ്ധേയനായി തിളങ്ങി. അതുല്യമായ അഭിനയസിദ്ധികൊണ്ട് ചലച്ചിത്രവേദിയില്‍ മുന്‍നിരയില്‍ സ്ഥാനം കരസ്ഥമാക്കി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് 2002 ജൂണ്‍ 19-ന് മരണമെന്ന കോമാളി വര്‍ഗീസിനെ കൂട്ടിക്കൊണ്ടുപോയത്.
ഒമ്പതുവര്‍ഷം 'മൈത്രി'യിലെ പ്രധാന അഭിനേതാവായിരുന്ന ജെ.പള്ളാശ്ശേരി ഇന്ന് ചലച്ചിത്രരംഗത്തെയും സീരിയല്‍ രംഗത്തെയും ശ്രദ്ധേയനായ തിരക്കഥാകൃത്താണ്. ഇരുപത്തിയഞ്ചില്‍പ്പരം സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. കൂട്ടത്തില്‍ സിനിമാഭിനയവും ഉണ്ട്.
ബാലനടനായി 'മൈത്രി'യില്‍ അരങ്ങേറ്റം കുറിച്ച ഈ ലേഖകന്‍(ബാബു പള്ളാശ്ശേരി) നടനായും തബലിസ്റ്റായും ഡ്രം വായനക്കാരനായും ഒക്കെ പതിനഞ്ചുവര്‍ഷത്തോളം മൈത്രിയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സീരിയല്‍ രംഗത്തും സിനിമാരംഗത്തും തിരക്കഥാകൃത്താണ്, അഭിനേതാവുമാണ്. എന്റെ ഭാര്യ സൂസിയും ഒമ്പത് വര്‍ഷത്തോളം മൈത്രിയിലെ അഭിനേതാവായിരുന്നു.
നാലുവര്‍ഷം മൈത്രിയിലെ നടനായിരുന്ന യവനിക ഗോപാലകൃഷ്ണന്‍ സീരിയല്‍ നടന്‍ എന്ന നിലയ്ക്ക് ഇന്ന് ശ്രദ്ധേയനാണ്. ഇരുപത്തിയൊന്നുവര്‍ഷങ്ങളായി മൈത്രിയിലെ അഭിനേതാവായ ഷേര്‍ളി മൈത്രി സീരിയല്‍ രംഗത്തും അഭിനയിക്കുന്നുണ്ട്. കേരളാ കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ 1999-ലെയും 2005-ലെയും മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഷേര്‍ലിക്കായിരുന്നു.
ഇരുപത്തിയൊന്നുവര്‍ഷം മൈത്രിയിലെ അഭിനേതാവായിരുന്നു അമ്മിണിക്കുട്ടന്‍. നാടകരംഗത്ത് പ്രശസ്തനായ അദ്ദേഹത്തിന്റെ ഭാര്യ ലൈല പതിനൊന്നുവര്‍ഷം മൈത്രിയിലെ അഭിനേത്രിയായിരുന്നു. ജയറാണി, ആനീസ്, ശാന്തകുമാരി, തൃശൂര്‍ ശാന്ത, കൂത്താട്ടുകുളം ലത (സേവ്യര്‍ പുല്‍പ്പാട്ടിന്റെ ഭാര്യ), മേരി തോമസ്, കുഞ്ഞുമോള്‍, കൊച്ചിന്‍ ഗ്രേസി, പൗളി വത്സന്‍, ഗിരിജ തിരുവില്വാമല, ആലപ്പി ലീല, ദേവി എടത്തല, അംബിക മുരളി തുടങ്ങിയ പ്രശസ്തനടികളും കാഞ്ഞൂര്‍ മത്തായി, കെ.ടി.ജോര്‍ജ്, സോമന്‍ ഇടപ്പള്ളി, ദേവന്‍ കക്കാട്, ജോര്‍ജ് മാനന്തവാടി, എം.എസ്.മണി, കെ.പി.എ.സി.സുരേഷ്, ബാബു കപ്രശ്ശേരി തുടങ്ങിയ പ്രശസ്തരായ നടന്‍മാരും മൈത്രിയില്‍ വിവിധ വര്‍ഷങ്ങളില്‍ അഭിനേതാക്കളായി എത്തി.
മൈത്രി അവതരിപ്പിച്ച 29 നാടകങ്ങളില്‍ ചുരുക്കം ചില നാടകങ്ങള്‍ ഒഴികെ മിക്കവാറും നാടകങ്ങള്‍ ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. യൗവനങ്ങളുടെ നൊമ്പരം, വിഗ്രഹം, അഗ്‌നിശലഭങ്ങള്‍, ഘോഷയാത്ര, മുന്നറിയിപ്പ്, മകരക്കൊയ്ത്ത്, കാലവര്‍ഷക്കാറ്റ്, കൃഷ്ണപക്ഷക്കിളികള്‍, ധര്‍മ്മയാത്ര, വീണ്ടും സൂര്യോദയം, നക്ഷത്രങ്ങളേ സാക്ഷി, നവംബറിന്റെ നൊമ്പരം, സീത, ധന്യമാം ജീവിതം, അമര്‍ഷം എന്നിവ സൂപ്പര്‍ഹിറ്റ് ആയ നാടകങ്ങളാണ്.
സേവ്യര്‍ പുല്‍പ്പാട്ടിന്റെ പ്രസിദ്ധീകരിക്കപ്പെട്ട നാടകങ്ങളായ അമര്‍ഷം, മുഖങ്ങള്‍, ഘോഷയാത്ര, മകരക്കൊയ്ത്ത്, യൗവനങ്ങളുടെ നൊമ്പരം, വിഗ്രഹം, കളക്ടര്‍, സീത തുടങ്ങിയ നാടകങ്ങള്‍ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വിദേശങ്ങളിലേയും നിരവധി അമച്വര്‍ നാടകസമിതികളും മലയാളി അസോസിയേഷനുകളും ധാരാളം വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
2016 മുതല്‍ അഞ്ചരവര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍മാനായും 9 മാസം ചെയര്‍മാന്‍ ഇന്‍ചാര്‍ജ്ജ് ആയും പ്രവര്‍ത്തിച്ചു. 1988 മുതല്‍ 1992 വരെ കേരള സാഹിത്യ അക്കാദമി മെമ്പറായിരുന്നു. പുരോഗമനകലാസാഹിത്യസംഘം എറണാകുളം ജില്ല പ്രസിഡന്റായി 10 വര്‍ഷവും ജില്ലാ സെക്രട്ടറിയായി 4 വര്‍ഷവും സംസ്ഥാന കമ്മറ്റി മെമ്പറായി 39 വര്‍ഷവും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിക്കുന്നു. നന്മ (നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്‌സ്) സംസ്ഥാന പ്രസിഡന്റ്, ആലുവ സംസ്‌കൃതി വൈസ് പ്രസിഡന്റ്, ദി ആലുവ ആര്‍ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ആലുവ മൈത്രികലാകേന്ദ്രം സെക്രട്ടറി, തുടങ്ങിയ വിവിധ സംഘടനാഭാരവാഹിത്വം നിലവില്‍ വഹിക്കുന്നു. സാംസ്‌കാരികപ്രഭാഷകന്‍ എന്ന നിലയ്ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. കേരള പ്രൊഫഷണല്‍ ഡ്രാമ ചേംബര്‍ സംസ്ഥാന വൈസ് പ്രസിഡന്റായും, സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കേരള ഡ്രാമ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടുഡെ ടി.വി. ചാനലില്‍ രാഷ്ട്രീയവാരഫലം, കേരളവിഷന്‍ ചാനലില്‍ വാര്‍ത്താവിചാരണ എന്നീ പരിപാടികള്‍ കുറെക്കാലം അവതരിപ്പിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക് ജനറല്‍ കൗണ്‍സില്‍ മെമ്പറായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് സോഷ്യല്‍ ഓഡിറ്റ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ആണ്.
കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സര അവാര്‍ഡ് കമ്മറ്റിയുടെ ജൂറി മെമ്പര്‍ സെക്രട്ടറിയായി 4 വര്‍ഷവും, ജൂറി ചെയര്‍മാനായി ഒരു വര്‍ഷവും, ജൂറി മെമ്പറായി രണ്ട് വര്‍ഷവും പ്രവര്‍ത്തിച്ചു. അക്കാദമി അമച്വര്‍ നാടകമത്സര അവാര്‍ഡ് കമ്മിറ്റി ജൂറി മെമ്പറായി ഒരു വര്‍ഷവും അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ജൂറിമെമ്പറായി 4 വര്‍ഷവും എഡ്ഡിമാസ്റ്റര്‍ അവാര്‍ഡ് കമ്മിറ്റി ജൂറി മെമ്പറായി 4 വര്‍ഷവും പറവൂര്‍ ഇ.എം.എസ്. സാംസ്‌കാരികപഠനകേന്ദ്രം പ്രൊഫഷണല്‍ നാടക അവാര്‍ഡ് കമ്മിറ്റി ജൂറി ചെയര്‍മാനായി 4 വര്‍ഷവും കസ്റ്റംസ് & സെന്റെറല്‍ എക്‌സൈസ് അഖിലേന്ത്യാ നാടകമത്സര കമ്മിറ്റി ജൂറി മെമ്പര്‍ ആയി 2 വര്‍ഷവും ഡെല്‍ഹി ജനസംസ്‌കൃതി അമച്വര്‍ നാടക മത്സര കമ്മിറ്റി ജൂറി മെമ്പറായി ഒരു വര്‍ഷവും അദ്ദേഹം പ്രവര്‍ത്തിച്ചു. എം.ജി.യൂണിവേഴ്‌സിറ്റിയുടേയും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടേയും കലോത്സവങ്ങളിലും സ്‌കൂള്‍ കലോത്സവങ്ങളിലും നിരവധി വര്‍ഷങ്ങള്‍ ജൂറി മെമ്പറായിരുന്നിട്ടുണ്ട്. കൂടാതെ ഒട്ടനവധി മറ്റ് നാടകമത്സരങ്ങളിലും വിധികര്‍ത്താവായിരുന്നു.
ഇതിനകം ആയിരക്കണക്കിന് വ്യത്യസ്തവേദികളില്‍ പ്രഭാഷകനാകാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കല, സാഹിത്യം, സാംസ്‌കാരികം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ കേരളത്തിലെ ഏറ്റവും പ്രശസ്തരായ പ്രഭാഷകരോടൊപ്പം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഏറെ സന്തോഷത്തോടെ അദ്ദേഹം പറയുന്നു.
ഇനിയും ഈ വര്‍ത്തമാനങ്ങള്‍ നീട്ടുന്നില്ല. നാടകജീവിതത്തിന്റേയും കലാ-സാഹിത്യ-പ്രഭാഷക ജീവിതത്തിന്റേയും അമ്പതാണ്ടുകള്‍ പിന്നിടുമ്പോള്‍ അഭിമാനവും സന്തോഷവും പ്രതീക്ഷകളും മാത്രം. ഇപ്പോഴും വിശ്രമമില്ലാത നാടകയാത്രകളും, സാംസ്‌കാരിക യാത്രകളും, പൊതുപ്രവര്‍ത്തനവും, പ്രഭാഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നൊമ്പരപ്പെടുത്തുന്ന നിരവധി അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയിലേയ്ക്ക് വരുന്നുണ്ടെങ്കിലും ആരോടും പരിഭവമോ പരാതിയോ ഇല്ല. നിറഞ്ഞ സന്തോഷവും സംതൃപ്തിയും മാത്രം.
ഇത് പറഞ്ഞ് നിര്‍ത്തിയപ്പോഴും ആ മുഖത്ത് സൗമ്യമായ ഒരു ചിരി നിറഞ്ഞുനിന്നു, ഒപ്പം ശാന്തതയും...ഓടാവുന്ന വേഗതയില്‍ പ്രായത്തെ മറന്ന് സേവ്യര്‍ പുല്‍പ്പാട്ട് ഓടിക്കൊണ്ടേയിരിക്കുന്നു.... വീണ്ടും ഒരങ്കത്തിന് ബാല്യമുണ്ടെന്ന ആത്മവിശ്വാസത്തോടെ...
നേരുന്നു ആയുരാരോഗ്യസൗഖ്യം.
ബാബു പള്ളാശ്ശേരി
Comments
Post a Comment